ദുബൈയിലെത്തുന്ന ഫാൻസിനെ സ്വീകരിക്കാൻ ഒരുക്കങ്ങൾ സജീവമാക്കി
ഖത്തർ ലോകകപ്പിന്റെ ഭാഗമായി ദുബൈയിലെത്തുന്ന ഫാൻസിനെ സ്വീകരിക്കാൻ ദുബൈ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ ഒരുക്കങ്ങൾ സജീവമാക്കി. ഇതുസംബന്ധിച്ച് വിലയിരുത്താൻ ഇവന്റ് സുരക്ഷ സമിതി യോഗം ചേർന്നു. ഫാൻസിന് സുരക്ഷയൊരുക്കാൻ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ യോഗം തീരുമാനിച്ചു. ദുബൈ സ്പോർട്സ് കൗൺസിൽ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുമായി ചേർന്നാണ് സുരക്ഷയൊരുക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ളവർ എത്തുന്നതിനാൽ അതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. വിവിധ ഭാഷകൾ സംസാരിക്കുന്നവരും പല സംസ്കാരങ്ങളിൽനിന്ന് വരുന്നവരുമാണ്. ദുബൈയുടെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും സന്ദർശകരെ കൈകാര്യം ചെയ്യുന്ന ട്രാക്ക് റെക്കോഡുകളുമെല്ലാം ഉപകാരപ്പെടും. ഇത് ഖത്തറിന് സഹായകരമാകും. മത്സരങ്ങൾ കാണാൻ ദുബൈയിൽനിന്ന് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ആരാധകരെ സ്വാഗതംചെയ്യാൻ വ്യോമയാന, ഹോസ്പിറ്റാലിറ്റി മേഖല സജ്ജമാണ്. നഗരത്തിലുടനീളമുള്ള ഫാൻസ് സോണുകളിലും സുരക്ഷ സേനയെ വിന്യസിക്കും. ദുബൈയിൽ എത്തുന്നവർക്ക് ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യും.