വേഷപ്പകർച്ചകൾ കൊണ്ടും സമാനതകളില്ലാത്ത അഭിനയ മികവുകൊണ്ടും ഇന്ത്യൻ സിനിമയിൽ അമിതാഭ്ബച്ചൻ എന്നത് ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേര്‍ന്ന കാല്‍നൂറ്റാണ്ടുകാലം അമിതാഭ് ഇന്ത്യന്‍ ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ.ഹരിവംശ്റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തകയായ തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബർ 11-നു ഉത്തർപ്രദേശിലെ അലഹബാദിലാണ് ബച്ചന്റെ ജനനം.ബോളിവുഡ് അന്നുവരെകണ്ട താരസങ്കൽപ്പങ്ങളെ മാറ്റിമറിച്ചായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം.
1973ൽ പുറത്തിറങ്ങിയ സഞ്ജീർ എന്ന ചിത്രത്തിലെ വേഷം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. 1975-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ‘ഷോലെ’യാണ് അമിതാഭിൻറെ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാമത്. ഇന്ത്യയുടെ ക്ഷുഭിതനായ യുവാവ്, ബോളിവുഡിലെ ഷഹൻഷാ ,സാദി കാ മഹാനായക് വിശേഷണങ്ങൾ ഏറെയുണ്ട് ഈ മഹാനടന്. കഭി കഭി ,അമർ അക്ബർ ആൻറണി ,തൃശൂൽ,സുഹാഗ് ,മൃത്യുദാദ,നിശബ്ദ്, തുടങ്ങിയ ചിത്രങ്ങൾ അഭിനയജീവിതത്തിലെ നാഴിക്കല്ലുകളായി. കാണ്ഠഹാർ എന്ന മലയാള ചിത്രത്തിലും അമിതാഭ് ബച്ചൻ വേഷമിട്ടു. കോൻ ബനേഗ കരോഡ് പതി എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ വ്യത്യസ്ത സീസണുകളിൽ ബച്ചൻ തുടർച്ചയായ അവതാരകനാണ്. 1984 ൽ ബച്ചൻ അഭിനയത്തിൽ നിന്ന് താൽക്കാലികമായി വിരമിക്കുകയും രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കുകയും 1984-ൽ ഇദ്ദേഹം അലഹാബാദിൽ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പദ്മശ്രീയും പദ്മഭൂഷനും, പദ്മവിഭൂഷനും ,ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. എൺപതാം വയസ്സിലും തളരാത്ത ഊർജപ്രവാഹമായ ഈ ചലച്ചിത്ര കുലപതിക്ക് ഞങ്ങളുടെ ജൻമദിനാശംസകൾ.
