പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി. ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ 9 മരണം.
മരിച്ചവരിൽ 5 പേർ വിദ്യാര്‍ത്ഥികളാണ്. രാത്രി 11.30 നു ആയിരുന്നു വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ അപകടം ഉണ്ടായത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരു അധ്യാപകനുമാണ്. എൽന ജോസ് (15) , ക്രിസ്‍വിന്‍റ് ബോണ്‍ തോമസ് (15) ,ദിയ രാജേഷ് (15) ,അഞ്ജന അജിത് (17) , ഇമ്മാനുവൽ സിഎസ് (17) എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. വിഷ്ണു.വി.കെ (33) ആണ് മരിച്ച അധ്യപകന്‍. ദീപു , അനൂപ് , രോഹിത് എന്നിവരാണ് മരിച്ച കെഎസ്ആർടിസിയിലെ യാത്രക്കാർ. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ പത്ത് , പതിനൊന്ന് , പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്ന 50 ഓളം പേരിൽ പരിക്കേറ്റത് നാല്പതോളം പേർക്കാണ്. അതിൽ ഏഴു പേരുടെ നില ഗുരുതരമാണ്. കൊട്ടാരക്കരയിൽ നിന്ന് കോയന്പത്തൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ നാല്പതോളം പേർ നെന്മാറ അവിറ്റിസ്, പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ ക്രസന്റ് ആശുപത്രി , തൃശൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്