ഗതാഗത കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ എന്നിവരോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 നാണ് കേസ് പരിഗണിക്കുക. നേരിട്ട് വരാൻ കഴിഞ്ഞില്ലെങ്കിൽ ഓൺലൈൻ ആയി ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ വിശദീകരിക്കും. വടക്കഞ്ചേരി അപകടം സംബന്ധിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ നിരോധിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല. അങ്ങനെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിനോദ യാത്രയ്ക്ക് പോയ മറ്റൊരു ടൂറിസ്റ്റ് ബസ് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. സ്പീഡോ മീറ്റർ ഇല്ലാത്ത ബസാണ് വിനോദയാത്രയ്ക്ക് എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കൊട്ടാരക്കര തലച്ചിറയിലെ സ്വകാര്യ കോളജിലെ വിനോദ യാത്രയാണ് മോട്ടർ വാഹന വകുപ്പ് തടഞ്ഞത്. ലണ്ടൻ എന്ന് പേരുള്ള ടൂറിസ്റ്റ് ബസാണ് പിടിച്ചെടുത്തത്. ബസിൽ നിരോധിത ലേസർ ലൈറ്റും, ശബ്ദഉപകരങ്ങളും ഘടിപ്പിച്ചിട്ടുണ്ടെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി
