കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദനാണ് സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി. ഇന്ന് രാവിലെ ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അനാരോഗ്യത്തെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചത്. പലതലങ്ങളിലായി നടത്തിയ കൂടിക്കാഴ്ചകള്‍ ക്കൊടുവിലാണ് എം.വി ഗോവിന്ദനെ തീരുമാനം സിപിഎം സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത പിബി യോഗത്തിലും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുമാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. രാവിലെ മുതിര്‍ന്ന നേതാക്കളെല്ലാം കോടിയേരി ബാലകൃഷ്ണനെ ഫ്‌ളാറ്റിലെത്തി കണ്ടു. തുടര്‍ന്നാണ് പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
