കെ.എസ്.ആര്‍.ടി.സി ചർച്ച വിജയം
കെ.എസ്.ആര്‍.ടി.സി. രക്ഷാപാക്കേജില്‍ മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം. ശമ്പളക്കുടിശ്ശിക നാളെയോടെ തീര്‍ക്കുമെന്നും എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കുമെന്നും മുഖ്യമന്ത്രി യൂണിയന്‍ നേതൃത്വത്തിന് ഉറപ്പ് നല്‍കി. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷ യൂണിയനുകള്‍ തയ്യാറായില്ല. കഴിഞ്ഞ മാസത്തെ 75 ശതമാനം ശമ്പളം നല്‍കാനായി 50 കോടിയായിരുന്നു സര്‍ക്കര്‍ അനുവദിച്ചത്. ഇതിലുള്ള ബാക്കി കുടിശ്ശികയടക്കം നാളെ തീര്‍ക്കാമെന്നാണ് അറിയിച്ചത്. ഒരു മാസത്തെ മുഴുവന്‍ ശമ്പളവും കൊടത്തുതീര്‍ക്കാന്‍ 78 കോടി രൂപയാണ് സര്‍ക്കാരിന് വേണ്ടത്. ഓണമായിട്ടും ശമ്പളം കൊടുക്കാത്തതില്‍ കോടതിയില്‍ നിന്നടക്കം വലിയ വിമര്‍ശനം സര്‍ക്കാരിന് കേള്‍ക്കേണ്ടി വന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്.