ലോകത്തില്‍ ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന റെക്കോര്‍ഡ് ഇനി കേരളത്തിന് സ്വന്തം. മലപ്പുറം ആസ്ഥാനമായ സ്വാ ഡയമണ്ട്‌സ് ലോക റെക്കോർഡ് സ്വന്തമാക്കി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോർഡ്‌സ് തുടങ്ങി ലോകത്തെ സുപ്രധാന ബഹുമതികളാണ് വജ്രമോതിരം നേടിയത്.
24,679 പ്രകൃതിദത്ത വജ്രക്കല്ലുകള്‍ കൊണ്ട് പിങ്ക് ഓയിസ്റ്റർ മഷ്‌റൂമിന്റെ മാതൃകയിലുള്ള 'ദി ടച്ച് ഓഫ് ആമി' എന്ന മോതിരത്തിനാണ് ആഗോള ബഹുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ 12,638 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന മുൻ റെക്കോര്‍ഡ് സ്വാ ഡയമണ്ട്സ് പഴങ്കഥയായി.
കേരളത്തില്‍ വജ്രാഭരണ നിര്‍മ്മാണ ഫാക്ടറികള്‍ കുറവാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ബെല്‍ജിയം പോലുള്ള രാജ്യങ്ങള്‍ അടക്കി ഭരിക്കുന്ന വജ്ര വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ഒരു കമ്പനിക്ക് ലോക റെക്കോര്‍ഡ് നേടാന്‍ സാധിച്ചിരിക്കുന്നതെന്ന് കമ്പനിയുടമകള്‍ പറഞ്ഞു. സ്വാ ഡയമണ്ട്സ് ഉടമയായ കേപ്പ്സ്റ്റോണ്‍ കമ്പനിയാണ് ഈ അപൂര്‍വ്വ നേട്ടം രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ മാത്രം 90 ദിവസങ്ങള്‍ വേണ്ടി വന്നു.
മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്' എന്ന വിഭാഗത്തില്‍ ഗിന്നസ് ബഹുമതി നേടിയ മോതിരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ലൈഫ് സ്റ്റൈൽ ആക്സസറി ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേഷൻ നേടിയ കോഴിക്കോട് സ്വദേശിനി റിജിഷ ടി.വിയാണ് മോതിരം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുംബൈ, ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമായി വജ്രാഭരണ നിർമ്മാണ വിപണി വ്യാപിച്ചു കിടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ഈ ലോക റെക്കോര്‍ഡ് നേട്ടം സംസ്ഥാനത്തെ വജ്രാഭരണ നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് വിലയിരുത്താം.