വർണ്ണങ്ങളും രുചിയും നഷ്ടപെട്ട നിമിഷങ്ങൾ, ഉറക്കമില്ലാത്ത രാത്രികൾ, സദാ സമയവും ക്ഷീണവും അശുഭ ചിന്തകളും പൊറുതിമുട്ടിക്കുന്ന അവസ്ഥ . നീണ്ടുനിൽക്കുന്ന സങ്കടം, ഒരു കാര്യത്തിലും താല്പര്യമില്ലായ്‌മ, എന്തോ ദുരിതം സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ, എല്ലാം സ്വന്തം തെറ്റുകൊണ്ടാണെന്ന ചിന്ത, ആളുകളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട്, ഒന്നിനും കൊള്ളില്ല, പൊട്ട ജീവിതം എന്നെല്ലാം തോന്നും.സംഗീതം നഷ്ടപെട്ട ആ ജീവിതം ആസ്വദ്യകരമായിരിക്കില്ല. ഒരു സന്തോക്ഷവുമില്ല എന്ന തോന്നതിൽ എങ്ങനെയെങ്കിലും കടന്നു പോകുന്ന ഒരു ജീവിതം വിഷാദം പിടിമുറുക്കിയതാണ്.
എന്നാൽ ലോകത്തെ മാറ്റിമറിച്ച പല വിശിഷ്ട വ്യക്തിത്വങ്ങളും വിഷാദത്തിന് ഇരയായിട്ടുണ്ട്. വിഷാദത്തിലേക്ക് ഊളിയിട്ട മനസുകളിൽ നിന്നാണ് അഭൗമായ സൗന്ദര്യസൃഷ്ടികൾ ജനിച്ചിട്ടുള്ളത്. മതിഭ്രമവും ആഹ്ളാദവും വിഷാദവും മാറിമാറി വരുന്ന മാനിക്ക് ഡിപ്രസ്സീവ് അവസ്ഥ ഹർഷോന്മാദത്തിലേക്കുള്ള വാതായനങ്ങൾ തുറക്കുന്നു. വിഭ്രാന്തിയുടെ അസാധാരണമായ ലോകത്തിലേക്ക് വ്യക്തിയെ അനുനയിപ്പിക്കുന്നു.
പുകൾപെറ്റ പല കലാകാരന്മാരും മാനിക്ക് ഡിപ്രസീവ് അവസ്ഥയിലൂടെ കടന്നുപോയവരാണത്രെ . വിവിധതരം ചോദനയോടു പ്രതികരിക്കാനുള്ള ശേഷി മാനിക്ക് ഡിപ്രെഷനുള്ളവരുടെ ഒരു സവിശേഷതയാണ്.ഐൻസ്റ്റെയ്ൻ ജീവിതസത്തിലുടനീളം വിഷാദവും അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. ഐസക് ന്യൂട്ടൻ ചിത്തഭ്രമത്തിനിരയായിട്ടുണ്ട്. അസാധാരണമായ നിരവധി സംശയങ്ങളുമായാണ് അദ്ദേഹം ജീവിച്ചത്.ഭാവനയും യാഥാർത്ഥതലവുമായി ഒട്ടും പൊരുത്തപ്പെടലുകളുമില്ലാതെ പോകുമ്പോൾ മസ്തിഷ്കത്തിന്റെ നിയന്ത്രണം നഷ്ടപെടുന്ന ചില നിമിഷങ്ങളിൽ ഉന്മാദം വ്യക്തിയെ ആക്രമിക്കുന്നു.
സ്ഥായിയായ അടിസ്ഥാന ഭാവമാണ് മൂഡ്. ചില വ്യക്തികളിൽ ഉണ്ടാകുന്ന വൈകാരിക വ്യതിയാനങ്ങൾ സാധാരണ മൂഡ് മാറ്റങ്ങളിൽനിന്ന് ത്രീവമായതും നീണ്ടുനിൽക്കുന്നതുമാകുമ്പോൾ അത് രോഗമാകുന്നു. -വൈകാരിക രോഗങ്ങൾ -മൂഡ് വളരെ താഴുമ്പോൾ -വിഷാദം. മൂഡ് ഉയരുമ്പോൾ -ഉന്മാദം.
തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദരോഗികൾ
പ്രകടമായ ചില ശാരീരിക രോഗലക്ഷണങ്ങൾ അത് നെഞ്ചുവേദന, കൈകൾ വേദന, മരവിപ്പ് , വയർ സംബദ്ധമായ തകരാറുകൾ തുടങ്ങിയ അസ്വസ്ഥകളുമായി ഡോക്ടർമാരെ സമീപിക്കുന്ന ചില രോഗികളുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങൾ അനുഭവിക്കുന്നവർക്ക് മെഡിക്കൽ പരിശോധനയിൽ പ്രത്യേകിച്ച് രോഗങ്ങളുണ്ടെന്ന് കണ്ടെത്താൻ കഴിയാറില്ല. വിഷാദം ശരീരത്തെ ബാധിക്കുമ്പോഴാണ് ഇങ്ങനെയുള്ള അസ്വസ്ഥതകൾ വ്യക്തി അനുഭവിക്കുന്നത് . മദ്യാസക്തി- ലഹരിവസ്തുക്കളുടെ ഉപയോഗങ്ങളിലേക്ക് ജീവിതത്തെ പറിച്ചു നടുന്നവർ വിവിധതരം വിഷാദാവസ്ഥകൾ അനുഭവിക്കുന്നവരാണെന്ന് ചില പഠനങ്ങളിൽ പറയുന്നു.
സാധാരണയായി കാണുന്ന ഒരു രോഗമാണ് വിഷാദം. ജീവിതത്തിലുണ്ടാകുന്ന ചില തിരിച്ചടികൾ , ദുരന്തം തുടങ്ങിയവ വിഷാദാവസ്ഥ സൃഷ്ടിക്കും. ചിലരിൽ വിഷാദം താൽക്കാലികമായിരിക്കും. ഈ അവസ്ഥയിൽ നിന്ന് മറ്റു ചിലർക്ക് കരകയറാൻ കഴിയാറില്ല. വിഷാദരോഗം ആവർത്തിച്ചു അനുഭവപ്പെടാം. ചിലപ്പോൾ അത് വര്ഷങ്ങളോളം നിലനിൽക്കും . അത്തരം അവസ്ഥക്ക് ഡിസ്‌തീമിയ എന്ന് പറയുന്നു.
ഉന്മാദവും വിഷാദവും മാറി മാറി വരുമ്പോൾ
ഉന്മാദവും വിഷാദവും ഒന്നിന് പുറകിലായി അനുഭവിക്കുന്നവർ വിഭ്രാന്തിയോടെ പെരുമാറുന്നു. അമിതാഹ്ളാദം, അമിത സംസാരം, തനിക്ക് അസാധാരണമായ കഴിവുണ്ടെന്ന വീമ്പുപറച്ചിൽ, അമിത വേഗത എന്നിവ ഇവരിൽ കാണാം. വിഷാദവും ഉന്മാദവും മാറി മാറി വരുന്ന ഉന്മാദ വിഷാദ രോഗം സാധാരണ വിഷാദരോഗത്തെക്കാൾ ഗുരുതരമാണ്.ഉന്മാദം വരുമ്പോൾ വ്യക്തി കൂടുതൽ ആത്മവിശ്വാസവും സന്തോക്ഷവും ദേഷ്യവും പ്രകടിപ്പിക്കും.
എന്തുകൊണ്ട് എപ്പോഴും സങ്കടം ?
ആധുനിക ശിരോവിജ്ഞാന (Neuroscience)ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിഷാദ രോഗത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചു കൃത്യമായ ധാരണയിലെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്.നോർഎപിനോഫ്രിൻ,ഡോപ്പാമിൻ എന്നീ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ വിഷാദ രോഗം സൃഷ്ടിക്കും. സന്തോഷാവസ്ഥ, മൂഡ്, പെരുമാറ്റ രീതി, അക്രമസ്വഭാവം, ഓർമ്മ ഇവയെ നിയന്ത്രിക്കുന്നത് സെറാടോൺ എന്ന ന്യൂറോ ട്രാൻസ്മിറ്ററാണ്. ഹോർമോണുകളും ന്യൂറോണുകളും തമ്മിൽ സംവദിക്കുന്ന ഡോപാമിനും മറ്റ് ന്യൂറോ ട്രാൻസ്മിറ്ററുകളും നമ്മുടെ വിവിധ വൈകാരിക ഭാവങ്ങളെ സ്വാധീനിക്കുന്നു. ഉന്മാദവും വിഷാദവും മാറി മാറിവരുന്ന അവസ്ഥ തീവ്രമാകുമ്പോൾ വ്യക്തിക്ക് സ്ഥല കാല യാഥാർഥ്യം നഷ്ടപ്പെടുന്നു. അപ്പോൾ മിഥ്യ കാഴ്ചകളും ശബ്ദവും അനുഭവപ്പെടുന്ന രോഗിയുടെ വികാര നിയന്ത്രണം നഷ്ടപ്പെടുകയാണ്. മസ്തിഷ്കത്തിന്റെ പുറം കേന്ദ്രത്തിലേക്കുള്ള സങ്കീർണമായ നാഡീ സംയോഗങ്ങളും ന്യൂറൽ വഴികളും താറുമാറാകുന്ന അവസ്ഥയിലാണ് ഉന്മാദം ബാധിച്ചവർക്ക് അതീന്ദ്രിയ ജ്ഞാനം അനുഭവപ്പെടുന്നത്.
ചില വ്യക്തികളിൽ ബയോളജിക്കലായി വിഷാദ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. അവർക്ക് കടുത്ത മാനസിക സമ്മർദ്ദവും ,പ്രതികൂല ജീവിത സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ വിഷാദ രോഗത്തിലേക്ക് വഴുതി വീഴുന്നു. ജനിതകമായി ലഭിച്ച പെരുമാറ്റ സ്വഭാവങ്ങൾ പ്രകടമാകുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾക്ക് പങ്കുണ്ടെന്ന് ബിഹേവിയർ ജനറ്റിക് കണ്ടെത്തിയിട്ടുണ്ട്
ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം വിഷാദരോഗം ഉണ്ടാക്കാനിടയുണ്ട്. ചില ശാരീരിക രോഗങ്ങളുടെ ലക്ഷണമായി വിഷാദരോഗം ഉണ്ടാകാം. കാൻസർ രോഗികളിൽ 25 ശതമാനത്തോളംപേർക്ക് വിഷാദരോഗം ഉണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പാർക്കിൻസൺസ് രോഗം, സ്ട്രോക്ക് എന്നിവ മൂലവും തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുമ്പോഴും വിഷാദം അനുഭവപ്പെടാം. നാഡിവ്യഹവും ഹോർമോൺ വ്യവസ്ഥയും പരസ്പരബന്ധിതമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ന്യൂറോ എൻഡോക്രൈൻ സിസ്റ്റം.പ്രത്യുൽപാദനം, ഉപാപചയം,മെറ്റബോളിസം, രക്തസമ്മർദ്ദം തുടങ്ങിയ ജൈവ പ്രവർത്തനങ്ങൾ നടക്കുന്ന ഈ സിസ്റ്റത്തിൽ(The hypothalamic–pituitary–adrenal axis (HPA axis or HTPA axis) വിഷാദരോഗാവസ്ഥ ഉള്ളവരിൽ തകരാറ് കാണാറുണ്ട്. അതുകൊണ്ടാണ് വിഷാദ സമയത്തു് ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും താളം തെറ്റുന്നത്. യഥാർത്ഥത്തിൽ പ്രമേഹവും ഹൈപോതൈറോയ്ഡിസവും പോലെയുള്ള ഒരു രോഗം തന്നെയാണ് വിഷാദവും. ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്നത്.
വിഷാദത്തിനും മറ്റ് വൈകാരിക രോഗങ്ങൾക്കുമുള്ള കാരണങ്ങൾ പലതാണ് മാനസിക രോഗ നിർണയത്തിൽ പ്രാവീണ്യമുള്ള മനഃശാസ്ത്രജ്ഞനുമാത്രമേ വിഷാദരോഗത്തിന്റെ അവസ്ഥയും തീവ്രതയും തിട്ടപ്പെടുത്തി അനുയോജ്യമായ ചികിത്സ നിശ്ചയിക്കാൻ കഴിയുകയുള്ളു. പലപ്പോഴും കുടുംബ ഡോക്ടർമാർ വിഷാദ രോഗികളെ തിരിച്ചറിയുന്നില്ല. വിഷാദരോഗം മനസ്സിലാകാതെ അവർ നൽകുന്ന നൽകുന്ന ചികിത്സകൾ വിപരീതഫലമാണുണ്ടാക്കുക. ത്രീവ്രതയില്ലാത്ത വിഷാദത്തിനു ഔഷധരഹിത ചികിത്സ മതിയാകും .
എന്താണ് കഠിനമായ സങ്കടത്തിനുള്ള ചികിത്സ?
വിഷാദരോഗത്തെ ഫലപ്രദമായി നേരിടാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ മനഃശാസ്ത്ര ചികിത്സയാണ് കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി(CBT). യുക്തിരഹിത ആശയങ്ങളുമായി ജീവിക്കുന്ന വ്യക്തിയിൽ ബോധപൂർവം യുക്തി ചിന്ത വളർത്തിയെടുക്കുന്ന ഒരു സമ്പ്രദായമാണിത് . കഠിനമല്ലാത്ത വിഷാദ രോഗം CBT തെറാപ്പികൊണ്ട് പൂർണമായി പരിഹരിക്കാൻ കഴിയും.വ്യക്തിയുടെ അനാരോഗ്യകരമായ പെരുമാറ്റത്തിന് കാരണമാകുന്ന ചിന്താരീതികളെ തിട്ടപ്പെടുത്തി അതിനെ ഒഴിവാക്കാനുള്ള ക്രിയാത്മകമായ ചിന്തകൾ വ്യക്തി തന്നെ വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്ന സമ്പ്രദായമാണ് CBT .അതിന് മനഃശാസ്ത്രജ്ഞർ ഒരു സഹായിയായി പ്രവർത്തിക്കുന്നു. എന്നാൽ അതികഠിനമായ വിഷാദരോഗം അനുഭവിക്കുന്നവർക്ക് ആന്റി ഡിപ്രെസന്റ് ഔഷധങ്ങൾവേണ്ടിവരും.. സെറോടോണിൻ, ഡോപ്പാമിൻ, നോർഎപ്പിനെഫ്രിൻ എന്നി ശിരോ രാസികങ്ങളുടെ ക്രമീകരണത്തിന് വേണ്ടിയുള്ള ആന്റി ഡിപ്രെസന്റ് മരുന്നുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതെല്ലാം Selective serotonin reuptake inhibitors (SSRIs) ഗണത്തിൽ പെട്ട മരുന്നുകളാണ് .വിഷാദവും ഉന്മാദവും ബാധിച്ചവർക്ക് വിവിധ മൂഡ് സ്റ്റെബിലൈസേഴ്സ് ആധുനിക ന്യൂറോസയൻസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. rTMS(Repetative Transcraniyal Magnetic stimulation) എന്ന സങ്കേതം വിഷാദ രോഗികൾക്കു വളരെ ഗുണകരമാണ്. സൈക്കോതെറാപ്പിയും ഔഷത ചികിത്സയും ഫലിക്കാതെ വന്ന രോഗികളിൽ rTMS തെറാപ്പി ചെയ്തപ്പോൾ അവരുടെ രോഗത്തിന്റെ ത്രീവ്രത കുറഞ്ഞു വന്നതായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി .rTMS സങ്കേതം ഉപയോഗിച്ച് മഷ്തികത്തിനകത്തെ സ്വാഭാവിക വൈദ്യുത പ്രവർത്തനങ്ങളെ വക്രീകരിക്കാൻ സാധിക്കുന്നു .മസ്തിഷ്കത്തിലെ ചില ബിന്ദുക്കളിൽ സൂഷ്മമായ ഇലെക്ട്രോഡുകൾ ചേർത്തുവെച്ചു നേർത്ത വൈദുത തരംഗങ്ങൾ കടത്തിവിടുന്ന ഈ സാങ്കേതികവിദ്യക്ക് പാർശ്വഫലങ്ങൾ ഇല്ല
പ്രസാദ് അമോർ
https://www.softmindindia.com/Management-Team/Prasad-amore-managing-director